ദിവസവും വായിക്കുന്ന പത്രത്തിന് പിന്നിലെ ചരിത്രം
  • 5 years ago
ആക്‌റ്റാ ഡയർണ എന്ന കൈയെഴുത്തു വാർത്താപത്രികകളാണ് പത്രങ്ങളുടെ ആദിമ കാല രൂപം

രാവിലെ പത്രം വായിക്കാത്ത മലയാളികള്‍ ഉണ്ടാകുമോ . ടി വിയും ഇന്റര്‍നെറ്റ് ഉം ഒക്കെ കീഴടക്കിയ ഈ കാലഘട്ടത്തിലും പത്രം നമ്മള്‍ മാറ്റി നിര്‍ത്തിയിട്ടില്ല . നിങ്ങളുടെ ശീലമായി മാറിയ പത്രങ്ങളെ സംബന്ധിച്ചുള്ള കൌതുക കരമായ ചില കാര്യങ്ങള്‍ അറിയാം

റോമാ നഗരത്തിലെ പൊതുസ്ഥലങ്ങളിൽ ദിവസവും പതിച്ചു വച്ച ആക്‌റ്റാ ഡയർണ (Acta Diurna) എന്ന കൈയെഴുത്തു വാർത്താപത്രികകളാണ് പത്രങ്ങളുടെ ആദിമ കാല രൂപം (59 ബിസി). പ്രതിദിന സംഭവങ്ങൾ എന്നാണ് ലാറ്റിനിൽ ആക്‌റ്റാ ഡയർണയുടെ അർഥം. സർക്കാർ കാര്യങ്ങൾ ജനങ്ങളെ അറിയിക്കുകയായിരുന്നു മുഖ്യദൗത്യം. ചിലപ്പോൾ ജനനം, മരണം വിവാഹം തുടങ്ങിയവയുടെ അറിയിപ്പുകളുമുണ്ടാകും. ഇന്നത്തെ പത്രങ്ങളുടെ ചില ധർമങ്ങൾ ഇവ നിറവേറ്റി.

കടലാസ് നിർമാണവും അച്ചടിവിദ്യയും ഉദ്ഭവിച്ചത് ചൈനയിലാണെങ്കിലും ഇവ സാങ്കേതികമായി വികസിച്ചത് ജർമനിയിലും യൂറോപ്പിലുമാണ്.

1450 ൽ ജോഹാൻ ഗുട്ടൻബർഗ് നിർമിച്ച ഇളക്കിമാറ്റാവുന്ന അച്ചുകളും അച്ചടിയന്ത്രവും വിപ്ലവം സൃഷ്‌ടിച്ചു. ആദ്യകാല പത്രങ്ങളുടെയെല്ലാം ഈറ്റില്ലം ജർമനിയായിരുന്നു. ലോകത്തിലെ ആദ്യ ദിനപത്രം Relation aller Furnemmen und gedenckwurdigen Historien (Account of all distinguished and commemorable news) 1605 ൽ ജർമനിയിൽ പുറത്തിറങ്ങി. പതിവായി അച്ചടിച്ചിറക്കപ്പെട്ട (News Periodical) ആദ്യ പത്രമായ അവിസാ റിലേഷൻ ഓഡർ സൈറ്റുങ് (Avisa Relation Order Zeitung) 1609 ലും. ജർമൻ ഭാഷയിൽ സൈറ്റുങ് (zeitung) എന്നാൽ പത്രമെന്നാണ് അർഥം.

ലോകത്ത് ഏറ്റവും പ്രചാരമുള്ള 100 പത്രങ്ങളിൽ 75 ഉം ഏഷ്യയിലാണ്.

പ്രതിദിനം 10.7 കോടി പത്രങ്ങൾ വിൽക്കുന്ന ചൈനയാണ് ഒന്നാമത്തെ പത്രവിപണി. ഇന്ത്യയും (9.9 കോടി) ജപ്പാനും (6.8 കോടി) യുഎസും (5.1 കോടി) തൊട്ടടുത്ത സ്ഥാനങ്ങളിൽ.
പേജുകളുടെ എണ്ണത്തിൽ ലോക റെക്കോർഡിട്ട ഒരു പത്രമുണ്ട് – ദ് ന്യൂയോർക്ക് ടൈംസ്. 1987 സെപ്റ്റം. 14 ഞായറാഴ്ച ഇതിന് 1612 പേജുകളുണ്ടായിരുന്നു. 5.4 കിലോ തൂക്കം !. ഏറ്റവും ഭാരമേറിയ പത്രവും ഇതുതന്നെ.

ഇന്ത്യയിൽ പത്രങ്ങളുടെ ചരിത്രം തുടങ്ങുന്നത് ജയിംസ് അഗസ്‌റ്റസ് ഹിക്കി (James Augustus Hicky) എന്ന ഇംഗ്ലിഷുകാരനിൽ നിന്നാണ്.

1780 ൽ ഇന്ത്യയിലെ ആദ്യ പത്രമായ ബംഗാൾ ഗസറ്റ് (Bengal Gazette) ഹിക്കി പുറത്തിറക്കി. കൽക്കത്ത ജനറൽ അഡ്വടൈസർ (Calcutta General Advertiser), ഹിക്കീസ് ഗസറ്റ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. പിന്നീട് ഇന്ത്യാ ഗസറ്റ്, ബംഗാൾ ഹർക്കർ, ജോൺ ബുൾ തുടങ്ങിയ പത്രങ്ങൾ രംഗപ്രവേശം ചെയ്‌തു. എല്ലാം ഇംഗ്ലിഷുകാർക്കു വേണ്ടി ഇംഗ്ലിഷുകാർ നടത്തിയ ഇംഗ്ലിഷ് പത്രങ്ങൾ.

ഗിന്നസ് റെക്കോർഡ് പ്രകാരം പ്രചാരത്തിൽ റെക്കോർഡിട്ട പത്രം പഴയ സോവിയറ്റ് റഷ്യയില പ്രവ്ദ (Pravda) യാണ്.

1990 ൽ ഇതിന്റെ പ്രതിദിന പ്രചാരം 2.15 കോടിയായിരുന്നു. പത്രകാര്യത്തിൽ ഇന്ത്യയ്ക്കും ഒരു റെക്കോർഡുണ്ട് – ലോകത്ത് ഏറ്റവും കൂടുതൽ പത്രങ്ങളും ആനുകാലികങ്ങളുമുള്ള രാജ്യം (ഒരു ലക്ഷത്തോളം പ്രസിദ്ധീകരണങ്ങൾ) വെനീസിലെ ഭരണകൂടം ബുള്ളറ്റിനുകൾ പുറത്തിറക്കിയിരുന്നു (എഡി 1550). ഒരു ഗസറ്റ് (നാണയം) ആയിരുന്നു വില. പല പത്രങ്ങൾക്കും ഗസറ്റ് എന്ന പേരു വീഴാൻ കാര്യമിതാണ്.

കൈകൊണ്ടെഴുതി പ്രസിദ്ധീകരിക്കുന്ന (കാലിഗ്രഫി) ലോകത്തിലെ ഏക ദിനപത്രം ചെന്നൈയിലാണ്.

1927ൽ പ്രസിദ്ധീകരണം തുടങ്ങിയ ‘ദ് മുസൽമാൻ’ (The Musalman). മഷിക്കുപ്പിയിൽ പേന മുക്കിയാണ് ഓരോ അക്ഷരവുമെഴുതുന്നത്. തെറ്റുവന്നാൽ കുഴഞ്ഞു. എല്ലാം ഒന്നിൽ നിന്നു തുടങ്ങണം. എഴുതിയ ശേഷം നെഗറ്റീവ് എടുത്ത് അച്ചടിക്കും. 21000 കോപ്പിയാണ് ഈ സായാഹ്ന പത്രത്തിന്റെ പ്രചാരം.

ലോകത്ത് പ്രസിദ്ധീകരിക്കുന്നതിൽ ഏറ്റവും പഴയ പത്രം 'ദ് വീനർ സൈറ്റുംഗ്' (The Weiner Zeitung) ആണ്.

ഓസ്‌ട്രിയയിലെ വിയന്നയിൽ 1703 ലായിരുന്നു ജനനം. ഓസ്ട്രിയയുടെ ഔദ്യോഗിക മാധ്യമമാണിത്.
ഇന്ത്യയിൽ (ഏഷ്യയിലും) ഇപ്പോഴുള്ളതിൽ ഏറ്റവും പ്രായമേറിയ പത്രം ബോംബേ സമാചാർ (Bombay Samachar) ആണ് (1822).

പത്രവിൽപനയിൽ ചൈനയാണ് ഒന്നാമതെങ്കിലും ജനസംഖ്യയുമായി തട്ടിച്ചു നോക്കിയാൽ ജപ്പാനാണ് പത്രപ്രചാരത്തിൽ മുൻപൻ.

ലോകത്തിലെ ഏറ്റവും പ്രചാരമുള്ള പത്തു പത്രങ്ങളിൽ നാലും ജപ്പാനിലാണ്. പ്രതിദിനം അരക്കോടിയിലധികം കോപ്പികളുമായി രണ്ട് ലോക റെക്കോർഡുകാർ ജപ്പാനിലുണ്ട്

മലയാളത്തിലെ ആദ്യ പത്രമായ രാജ്യസമാചാരം ബാസൽ മിഷനറിയായ ഹെർമൻ ഗുണ്ടർട്ടിന്റെ സൃഷ്‌ടിയാണ്.

1847 ൽ തലശ്ശേരിക്കടുത്ത നെട്ടൂരിൽ ഇല്ലിക്കുന്നിലെ ബാസൽ മിഷൻ പ്രസ്സിലാണ് ഇത് അച്ചടിമഷി പുരണ്ടത്.
ചാൾസ് ലോസൻ എന്ന ഇംഗ്ലിഷുകാരന്റെ പത്രാധിപത്യത്തിൽ 1860 ൽ കൊച്ചിയിൽ തുടങ്ങിയ വെസ്‌റ്റേൺ സ്‌റ്റാർ (Western Star) ആണ് കേരളത്തിലെ ആദ്യ 'മതനിരപേക്ഷ' വർത്തമാനപത്രം. 1864 ൽ 'പശ്‌ചിമതാരക' എന്ന പേരിൽ ഇതിന്റെ മലയാളം പതിപ്പും പുറത്തിറങ്ങി.

ഇന്ത്യയിൽ ഹിന്ദിയും ഇംഗ്ലിഷും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പത്രപ്രചാരമള്ള ഭാഷ മലയാളമാണ്.

. ദൃശ്യമാധ്യമങ്ങൾക്കു പിന്നാലെ ഇന്റർനെറ്റ്, സമൂഹമാധ്യമങ്ങൾ തുടങ്ങിയവ വ്യാപകമായിട്ടും പത്ര പ്രചാരത്തിനു കുറവൊന്നും ഉണ്ടായിട്ടില്ല . പോതുവിക്ഞ്ഞനതിനായി സൂക്ഷിച്ചുവയ്ക്കാവുന്ന എഴുതപെട്ട രേഖകള്‍.
Recommended