ചൊവ്വാ യാത്രയിൽ ദമ്പതികൾ, പട്ടികയിൽ പാലക്കാട്ടുക്കാരിയും

  • 5 years ago
മാര്‍സ് വണ്‍ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട നൂറ് സെമിഫൈനലിസ്റ്റുകലാണ്

തിരിച്ചു വരാനാകാത്ത ചൊവ്വാ യാത്രയിൽ ഉൾപ്പെടുന്നത് ദമ്പതികളും, ഒപ്പം ഒരു പാലക്കാട്ടുക്കാരിയും.
ചൊവ്വയിലേക്ക് പോകാന്‍ താത്പര്യമുള്ളവരുടെ ഒരു ഫെയ്സ്ബുക് കൂട്ടായ്മയില്‍ വെച്ചാണ് ബോസ്റ്റണില്‍ നിന്നുള്ള യാരിയും ഡാനിയല്‍ ഗോള്‍ഡണ്‍ കസ്റ്റാനോയും പരിചയപ്പെടുന്നത്. ചൊവ്വാ ദൗത്യം ജീവിതലക്ഷ്യമാക്കിയിരിക്കുന്ന ഇവരുടെ ജീവിതത്തില്‍ ചൊവ്വയെന്ന ഗ്രഹത്തിന് വലിയ പങ്കുണ്ട്. ഭൂമിയും ചൊവ്വയും പരമാവധി അടുത്തെത്തുന്ന ദിവസത്തില്‍ വിവാഹിതരായ ഇവര്‍ ചൊവ്വയിലെ ആദ്യ മനുഷ്യ കോളനിയുടെ ഭാഗമാകാനുള്ള ഒരുക്കത്തിലാണ്.
മാര്‍സ് വണ്‍ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട നൂറ് സെമിഫൈനലിസ്റ്റുകളില്‍ ഈ ദമ്പതികളുമുണ്ട്. ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും 4200 പേരാണ് ചൊവ്വയില്‍ ആദ്യ മനുഷ്യ കോളനി സ്ഥാപിക്കാനുള്ള സ്വപ്‌ന പദ്ധതിയുടെ ഭാഗമാകാനായി മുന്നോട്ടുവന്നത്. ഇതില്‍ നിന്നും തെരഞ്ഞെടുത്ത നൂറുപേരില്‍ നിന്നും 24 പേര്‍ക്കാണ് അവസാനഘട്ടത്തില്‍ പരിശീലനം നല്‍കുക.

ഈ തിരഞ്ഞെടുക്കപ്പെട്ട നൂറ് പേരിൽ ഒരാളായി പാലക്കാട്ടുകാരിയും

മടക്കയാത്രയില്ലാത്ത ചൊവ്വാ ദൗത്യത്തിന് ഇന്ത്യ അടക്കമുള്ള 140 രാജ്യങ്ങളില്‍ നിന്നുള്ള രണ്ടു ലക്ഷത്തോളം പേരാണ് മടക്കയാത്രയില്ലാത്ത ചൊവ്വാ യാത്രക്ക് ടിക്കറ്റെടുക്കാന്‍ പണം മുടക്കിയത്. ഇവരില്‍ നിന്നാണ് 100 പേരുടെ പട്ടിക തയാറാക്കിയത്. ഈ പട്ടികയിലാണ് മലയാളിയായ 22 കാരി ശ്രദ്ധ പ്രസാതും ഇടാൻ നേടിയത്. കോയമ്പത്തൂർ അമൃത സർവകലാശാലയിലെ മെക്കാനിക്കൽ എൻജിനീയറിങ്ങ് വിദ്യാർഥിയായിരുന്നു ശ്രദ്ധ.
2032ല്‍ ചൊവ്വയില്‍ മനുഷ്യ കോളനി സ്ഥാപിക്കുകയാണ് ഡച്ച് സ്ഥാപനമായ മാര്‍സ് വണിന്റെ ലക്ഷ്യം.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ അതികഠിനമായ പരിശീലനത്തിലൂടെയും ജീവിത സാഹചര്യങ്ങളിലൂടെയും കടന്നുപോകേണ്ടി വരും. കൂട്ടായി പ്രതിസന്ധികളെ തരണം ചെയ്യാനും സ്വന്തമായി ഭക്ഷണം കണ്ടെത്താനും സാങ്കേതിക വിദ്യകളെ എളുപ്പത്തല്‍ മനസ്സിലാക്കാനുമൊക്കെയുള്ള കഴിവുകള്‍ പരീക്ഷിക്കപ്പെടും. മാര്‍സ് വണ്ണിന്റെ ചൊവ്വാ ദൗത്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതില്‍ പങ്കെടുക്കുന്ന ആര്‍ക്കും ഭൂമിയിലേക്ക് മടക്ക ടിക്കറ്റ് നല്‍കില്ലെന്നതാണ്.

ഭൂമിയിലെ ജീവിതം അവസാനിപ്പിച്ച് ചൊവ്വയിലേക്ക് പോകുന്ന ഇവരുടെ യാത്ര ആത്മഹത്യാപരമാണെന്ന വിമര്‍ശനങ്ങള്‍ പലകോണില്‍ നിന്നും ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.

പതിനെട്ട് വയസ്സിനു മുകളില്‍ വിവിധ പ്രായക്കാരാണ് സെമി ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള നൂറുപേര്‍. ചെറു വിഡിയോക്കൊപ്പം ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കപ്പെട്ട അപേക്ഷയുടെ അടിസ്ഥാനത്തിലും അഭിമുഖത്തിന്റെ അടിസ്ഥാനത്തിലുമായിരുന്നു തിരഞ്ഞെടുപ്പ്.
കഠിനമായ സാഹചര്യങ്ങളിലൂടെയായിരിക്കും മാര്‍സ് വണ്‍ ചൊവ്വാ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ തന്നെ ഓരോ അംഗങ്ങളും കടന്നുപോവുക. ഇവരുടെ ചൊവ്വാ ദൗത്യത്തെക്കുറിച്ച് കാര്യമായ വിവരങ്ങള്‍ ഇപ്പോഴും പുറത്തുവന്നിട്ടില്ല. ചൊവ്വാ ദൗത്യത്തിന് മുൻപ് 2031ല്‍ മാര്‍സ് വണ്‍ ചൊവ്വയിലേക്ക് പോകാനായി തിരഞ്ഞെടുക്കപ്പെടുന്ന നാല് പേരെ ഒന്നരവര്‍ഷം നീണ്ടു നില്‍ക്കുന്ന ബഹിരാകാശ യാത്രയ്ക്കയക്കും. ബഹിരാകാശ യാത്രയുടെ വെല്ലുവിളികള്‍ മറികടക്കാന്‍ സഹായിക്കുന്നതിനാകും ഈ യാത്ര.

മാര്‍സ് വണ്‍ മാത്രമല്ല പല പ്രമുഖരും ബഹിരാകാശ ഏജന്‍സികളും ചൊവ്വാ ദൗത്യം പ്രഖ്യാപിച്ചിട്ടുണ്ട്.

2025 നവംബറില്‍ ചൊവ്വാ ദൗത്യം നടത്തുമെന്ന് ഇലോണ്‍ മസ്‌ക് പറഞ്ഞിട്ടുണ്ട്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയുടെ ബഹിരാകാശ പേടകം വിവിധ പരീക്ഷണങ്ങള്‍ക്കായി ചൊവ്വയിലിറങ്ങിയിട്ടുണ്ട്. മനുഷ്യരെ വഹിച്ചുകൊണ്ടും അല്ലാതെയുമുള്ള ചൊവ്വാ ദൗത്യങ്ങള്‍ റഷ്യയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ നിന്നെല്ലാം മാര്‍സ് വണ്ണിനെ വ്യത്യസ്ഥമാക്കുന്നത് അവര്‍ ചൊവ്വയിലേക്ക് വണ്‍ വേ ടിക്കറ്റ് മാത്രം നല്‍കി മനുഷ്യ കോളനി സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ്. മാര്‍സ് വണ്‍ പദ്ധതിക്ക് രൂക്ഷമായ വിമര്‍ശങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ചൊവ്വയില്‍ മനുഷ്യനു താങ്ങാനാകുന്നതിലും തണുപ്പാണ്. കുടിവെള്ളത്തിന്റെ ലഭ്യത എളുപ്പമല്ല. ഭക്ഷണം ഒന്നും തന്നെയില്ല. ഇതിനേക്കാളുപരിയായി ശ്വസിക്കാനായി ഓക്‌സിജന്‍ പോലുമില്ല.

അതുകൊണ്ടുതന്നെ ഈ ചൊവ്വാ ദൗത്യം ആത്മഹത്യാപരമാണെന്നാണ് പലരും കരുതുന്നത്.

ബോസ്റ്റണില്‍ നിന്നുള്ള അഞ്ച് കുഞ്ഞുങ്ങളുടെ പിതാവായ പീറ്റര്‍ ഡീഗനും ചൊവ്വാ ദൗത്യത്തിനുള്ള സെമി ഫൈനല്‍ സംഘത്തിലുണ്ട്. പീറ്ററിന്റെ ചൊവ്വാ ദൗത്യത്തോടുള്ള പ്രണയത്തെ തുടര്‍ന്ന് വിവാഹ മോചനം വരെ നടന്നു. 'ഒരു ജീവിവര്‍ഗ്ഗമെന്ന നിലയില്‍ മനുഷ്യകുലത്തെ പുരോഗതിയിലേക്ക് നയിക്കുകയാണ് ഓരോരുത്തരുടേയും ഉത്തരവാദിത്വം. മക്കളെ ഏറ്റവും മികച്ച വ്യക്തികളാക്കി വളര്‍ത്തുകയാണ് എന്റെ ചുമതല. ഞാന്‍ അവര്‍ക്ക് ചൊവ്വയില്‍ ജീവിച്ച് ജോലിയെടുക്കുന്ന പിതാവായിരിക്കും' എന്ന വാദമാണ് പീറ്ററിന്റേത്. നിശ്ചയിച്ച പ്രകാരം ചൊവ്വാ ദൗത്യം നടന്നാല്‍ ആസമയത്ത് പീറ്ററിന് 70 വയസ്സ് തികയും.

Recommended